പന്നിയെ ശല്യമൃഗമായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു വരുകയാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പന്നിയെ ശല്യമൃഗമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.  കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച കിഴങ്ങുവിള നടീല്‍ മഹോത്സവത്തിന്റേയും കാര്‍ഷിക ഉപാധികളുടെ വിതരണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് മെഴുവേലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. വിഷരഹിത ഭക്ഷണത്തിനൊപ്പം ആരോഗ്യമുള്ള തലമുറയെ കൂടി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് തരിശുരഹിത പഞ്ചായത്താകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, പന്നിശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വരുമാനമാകുന്ന തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ മെഴുവേലി പഞ്ചായത്തിലെ 25 കര്‍ഷകര്‍ക്ക് വിത്തുകള്‍, വളം, പിക്കാക്സ്, മണ്‍വെട്ടി, സ്പ്രേയര്‍, തുടങ്ങി പതിനെട്ടോളം സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.  മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറന്മുള മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ് മോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം എസ്.ശുഭാനന്ദന്‍, കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ.എം.എന്‍ ഷീല, കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ക്രോപ് പ്രൊഡക്ഷന്‍ വിഭാഗം തലവനുമായ ഡോ.ജി ബൈജു, കൃഷി ഓഫീസര്‍ സുനീര്‍ ഷാജി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ റീജ എന്നിവര്‍ പങ്കെടുത്തു.