ചോറ്റാനിക്കര പഞ്ചായത്തിന്റെ കീഴിലുള്ള വെട്ടിക്കൽ ലക്ഷംവീട് കോളനിയിലെ ചോർന്നൊലിക്കുന്ന വീടുകളിൽ കഴിഞ്ഞിരുന്നവരുടെ ദുരിതജീവിതത്തിന് അറുതിയാവുന്നു. പട്ടികവർഗ്ഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുകയാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ഇതിനായി സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയിലൂടെ അനുമതി ലഭിച്ചു. ആദ്യ വീടിൻ്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ രാജേഷ് നിർവഹിച്ചു. വർഷങ്ങളായി പ്പാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിൽ താമസിച്ചിരുന്ന വർഗീസ്- ജയ ദമ്പതികളുടെ വീടിൻ്റെ ശിലാസ്ഥാപനമാണ് നടന്നത്.
കഴിഞ്ഞ മഴക്കാലത്ത് കോളനിയുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും കോളനിയിലെ താമസക്കാരെ അടിയന്തരമായി സമീപത്തുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇവർക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ച് കിട്ടിയത്.
ആദ്യ ഘട്ടത്തിൽ നാല് കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ലൈഫ് പദ്ധതിയുടെ സഹായത്താലും വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും മറ്റുള്ളവർക്കും വീടുകൾ നിർമ്മിച്ച് നൽകും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ പി.വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ലേഖ പ്രകാശൻ, വാർഡ് കൺവീനർ ജയശങ്കർ രമേശ് എന്നിവർ സംസാരിച്ചു.
