സംസ്ഥാന ആരോഗ്യ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍  സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഫ്ളഡ് സ്റ്റഡി നടത്തി ഡിപിആറില്‍ മാറ്റം വരുത്തും. സ്റ്റേഡിയം പൂര്‍ത്തിയാകുന്നതിന് ഒപ്പം സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഹോസ്റ്റലും നിര്‍മിക്കും. ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം എന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡ് മഹാമാരിക്കു ശേഷം കായിക മേഖല സജീവമായി വരുകയാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഇടയിലും അത്യന്തം ആവേശകരമായാണ് ഈ ടൂര്‍ണമെന്റ് നടന്നതെന്നും മന്ത്രി പറഞ്ഞു.

നിരവധി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് സ്ത്രീകള്‍ തങ്ങളുടെ പാഷനെ പിന്തുടരുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ താരങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായും മന്ത്രി പറഞ്ഞു. മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനം തിരുവനന്തപുരം ടീം നേടി, സെക്കന്റ് റണ്ണര്‍ അപ്പ് ആയി പാലക്കാട് ടീമും, റണ്ണേഴ്സ് അപ്പ് ആയി എറണാകുളം ടീമും തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങില്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനെ പരിശീലിപ്പിച്ച കോച്ച് ജയകുമാര്‍, മുന്‍ ഹോക്കി താരം അനീറ്റ, കേരള ഹോക്കി ടീമിലേക്ക് പ്രവേശനം നേടിയ പ്രമോദ്, സിനി, പ്രശാന്ത്, ജില്ലാ സ്പോര്‍ട്സ് വാര്‍ഡന്‍ കെ.സി. സുരേന്ദ്രന്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ രാധാമണി സുകുമാരന്‍ തുടങ്ങിയവരെ ആദരിച്ചു.

ജില്ലാ ഹോക്കി പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരം ആര്‍. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍ ജെറി അലക്സ്, ജില്ലാ ഹോക്കി രക്ഷാധികാരി രവീന്ദ്രന്‍ എഴുമറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.