കോന്നി മണ്ഡലത്തിലെ ടൂറിസം, തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താനാകുന്ന കോന്നി ടൂറിസം പദ്ധതി സർക്കാരിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിനു അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎയാണ് പദ്ധതി സമർപ്പിച്ചത്.

5000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി. കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡിറ്റിപിസിയാണ് നടപ്പാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പാക്കും.

വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, ഡിറ്റിപിസി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കിയത്. ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

മലയാലപ്പുഴയിൽ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും, പിൽഗ്രിം ടൂറിസം സർക്യൂട്ടും നടപ്പാക്കും. അരുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട്ടിൽ ക്രാഫ്റ്റ് വില്ലേജും, ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പാക്കും. ഏനാദിമംഗലത്ത് അഞ്ചുമല പാറ ടൂറിസം പദ്ധതിയും, വെൽനസ് സോൺ പദ്ധതിയും നടപ്പാക്കും.

മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലും നിരവധി പദ്ധതി നിർദേശങ്ങളുണ്ട്. ജില്ലാ കളക്ടർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ മുൻപാകെയാണ് കരട് നിർദേശങ്ങൾ സമർപ്പിക്കുകയും, നിർദേശങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തിയുമാണ് പദ്ധതി തയാറാക്കിയത്.