തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികൾക്ക് ഇന്ധനത്തിന് ചിലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയെത്തുടർന്നാണ് ഉത്തരവിറങ്ങിയത്.
പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്‌പോൺസർഷിപ്പ് സ്വീകരിച്ച് ഇന്ധന ചെലവ് തുക കണ്ടെത്തുന്ന കാര്യം പ്രാദേശിക സർക്കാരുകൾക്ക് തീരുമാനിക്കാം. ഇന്ധനം ഒഴികെയുള്ള   ചെലവുകൾ കെഎസ്ആർടിസിയാണ് വഹിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നിർദ്ദേശാനുസരണം ഗ്രാമവണ്ടികളുടെ റൂട്ടുകൾ ക്രമികരിക്കും. സ്റ്റേ ബസുകളിലെ ജീവനക്കാർക്ക് സ്റ്റേ റൂമും പാർക്കിംഗ് സൗകര്യവും തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കും. എംഎൽഎമാർ നിർദ്ദേശിക്കുന്ന സർവീസുകൾക്ക് മുൻഗണന നൽകും. ഗതാഗത സൗകര്യം തീരെയില്ലാത്ത മേഖലകളിൽ കെഎസ്ആർടിസി ഗ്രാമവണ്ടി ഓടി തുടങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം വർധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജൻമദിനം, വിവാഹവാർഷികം, ചരമവാർഷികം പോലുള്ള വിശേഷ അവസരങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമ വണ്ടി സ്‌പോൺസർ ചെയ്യാനുള്ള അവസരം ഉണ്ടാകും. സ്‌പോൺസറുടെ വിവരങ്ങൾ പ്രത്യേകം ഡിസ്‌പ്ലേ ചെയ്യാനുള്ള സംവിധാനവും ഗ്രാമ വണ്ടികളിൽ ഒരുക്കും. ഗ്രാമവണ്ടികൾ നിരത്തിലിറങ്ങുന്നതോടെ കേരളത്തിലെ ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.