– ഗ്രീന്‍പ്രോട്ടോകോള്‍ അവലോകനയോഗം ചേര്‍ന്നു

കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കി വരുന്ന ഗ്രീന്‍പ്രോട്ടോകോള്‍ സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും ഗ്രീന്‍പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരും പങ്കെടുത്തു. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നത്. യോഗത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. ആദ്യഘട്ടത്തില്‍ 58 സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്. നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാത്ത വകുപ്പുകളോട് ഈ മാസം 15നു മുമ്പ് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഫയലുകള്‍ അടുക്കും ചിട്ടയുമായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ഫയലുകള്‍ മേശയില്‍ നിന്നും മാറ്റി സംരക്ഷിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങലും ഡിസ്‌പോസിബിള്‍ ക്ലാസുകളും ഒഴിവാക്കി സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, ടിഷ്യു പേപ്പര്‍ ഒഴിവാക്കി തൂവാലകള്‍ ശീലമാക്കുക, ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഓഫീസിലും ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കുക, അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശേഖരിച്ചു വയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍പ്രോട്ടോകോളിന്റെ ഭാഗമായി നടപ്പാക്കുന്നത്. വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിച്ച് ജോലി ചെയ്യാനുള്ള ആത്മവിശ്വാസം പകരനാണ് ഗ്രീന്‍പ്രോട്ടോകോളിലൂടെ ലക്ഷ്യമിടുന്നത്.
വയനാടിനെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു തുടക്കമാവണമെന്നും അതിനു സര്‍ക്കാരുദ്യോഗസ്ഥര്‍ മാതൃകയാവണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകള്‍ ഗ്രീന്‍പ്രോട്ടോകോളിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചിത്വ ജോലിചെയ്യുന്ന ജീവനക്കാരുടെ സംയുക്തയോഗം വിളിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബത്തേരി മിനി സിവില്‍സ്റ്റേഷനില്‍ വെള്ളമില്ലാത്ത പ്രശ്‌നവും യോഗത്തില്‍ വന്നു. പ്രശ്‌നം ഉടന്‍ പരിഹരിച്ച് എല്ലാദിവസവും വെള്ളമെത്തിക്കാന്‍ ജലവിഭവ വകുപ്പിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാദ്ധ്യപകരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്‌കൂളുകളിലും ഗ്രീന്‍പ്രോട്ടോകോള്‍ വ്യാപിപ്പിക്കും. വകുപ്പ് മേധാവികള്‍ക്കായിരിക്കും ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം. ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഒരുമാസത്തിനുള്ളില്‍ പ്രകടമായമാറ്റമുണ്ടാകണമെന്നും ഓഫീസുകളില്‍ നേരിട്ട് വന്നു പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഈക്കഴിഞ്ഞ 31നു മുമ്പ് സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ടട്രോണിക് മാലിന്യങ്ങളുടെ കണക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവ ശേഖരിച്ച് ഈ മാസം 15നു മുമ്പ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു. കൂടാതെ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള നിയമപ്രശ്‌നങ്ങളില്ലാത്ത കേടായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ വന്നു. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.