ഭവന നിർമ്മാണത്തിനും വനിതാ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകികൊണ്ടുള്ള എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 39.97 കോടി രൂപ വരവും 39.69 കോടി രൂപ ചെലവും 27. 87 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ആണ് വൈസ് പ്രസിഡന്റ് കെ.എം സിനോജ് കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു.

ഉത്പാദന മേഖലയ്ക്ക് 2.18 കോടി രൂപയും സേവന മേഖലയ്ക്ക് 17.31 കോടി രൂപയും , പശ്ചാത്തല വികസന മേഖലയ്ക്ക് 4.77 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണം, ശുചിത്വം, മാലിന്യ സംസ്കരണം, ടൂറിസം, കായികം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയ ബജറ്റിൽ ഭവന നിർമ്മാണത്തിന് ഒൻപത് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

പഞ്ചായത്തിന്റെ വനിതാ ട്രെയിനിങ് സെന്റർ ബിൽഡിംഗിൽ വനിതകൾക്കായി ഐ.റ്റി ഇൻക്യുബേറ്റർ, വനിത -ശിശു ആക്രമണങ്ങൾക്കെതിരെയുള്ള ജാഗ്രത സമിതിയുടെ നിർഭയ സെന്റർ ഓഫീസ്, വനിതകൾക്കായുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവ അടുത്ത സാമ്പത്തിക വർഷം നടപ്പാക്കും.

വയോജനക്ഷേമ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിക്കും. വാർഡ് തലത്തിൽ വയോജനങ്ങൾക്ക് സഹായമായി പാരാമെഡിക്കൽ ടീമുകളെ സജ്ജമാക്കും. പഞ്ചായത്ത് തലത്തിൽ കളിക്കള നിർമ്മാണത്തിനും പഞ്ചായത്തിലെ പ്രധാന ബീച്ചുകൾ നവീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കും. കൃഷി, മത്സ്യകൃഷി, മൃഗസംരക്ഷണം തുടങ്ങിയവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.