കൃഷിവകുപ്പിനൊപ്പം  തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയമാക്കി മാറ്റാമെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പദ്ധതിയായ “ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്  ചടങ്ങിന് അധ്യക്ഷം വഹിച്ചു.
കാർഷികമേഖലയിൽ ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ  ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
 കൃഷിക്ക് ഏറ്റവും ആവശ്യമായ ഘടകം ജലസേചനമാണ്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം വിളകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും.  ആവശ്യത്തിലധികം ജലം കൃഷിക്ക് ഉപയോഗിക്കുന്ന പ്രവണത സാധാരണയു ണ്ട്. എന്നാൽ ജലസേചനത്തിൻ്റെ  കാര്യക്ഷമത വർധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ തെരഞ്ഞെടുക്കേണ്ട തായിട്ടുണ്ട്. ഇതിലൂടെ  ഉൽപ്പാദനവും നമുക്ക് വർദ്ധിപ്പിക്കുവാനാകും. ഉത്പാദനം വർദ്ധിക്കുമ്പോൾ ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെ ങ്കിൽ വൻ നഷ്ടം സംഭവിക്കും. ആയതിനാൽ ഉൽപ്പാദനവും വിപണനവും ഒരേപോലെ കൈകാര്യം ചെയ്യുവാൻ നമുക്ക് കഴിയണം.
 കാർഷികോൽപന്നങ്ങൾ അധികമാകുമ്പോൾ അവ സൂക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും സംവിധാനമുണ്ടാകണം,  ശീതീകരണ സംവിധാനങ്ങൾ ഉണ്ടാകണം. ഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിനും സാധിക്കണം. സംഭരിക്കുവാൻ സംവിധാനം ഉണ്ടായാൽ ഉൽപ്പന്നങ്ങൾ മൂല്യ വർധനവ് നടത്തി വരുമാനം  വർദ്ധിപ്പിക്കുവാനും സാധിക്കും. പരമ്പരാഗത കാർഷിക വിദ്യകളോടൊപ്പം  നൂതന മാർഗങ്ങൾ കൂടി കർഷകർ സ്വീകരിക്കേണ്ടതായിട്ടുണ്ട്.
 പച്ചക്കറികൃഷിയിൽ നല്ലൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ നമ്മൾ സ്വയംപര്യാപ്തതക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചെറുധാന്യങ്ങൾ, നാണ്യവിളകൾ, എന്നിവയുടെ കാര്യത്തിലും നല്ലൊരു പുരോഗതി സംസ്ഥാനം കൈവരിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ വികസനത്തിനായി ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ  വിതരണം വളരെ  മുമ്പ് തന്നെ  ആരംഭിച്ച പദ്ധതിയാണ്. ഇത് ഇപ്പോഴും തുടർന്നുവരുന്നു. ഇത്തരത്തിൽ ഭക്ഷ്യ  സ്വയംപര്യാപ്തതക്കുള്ള  ഒട്ടനവധി നടപടികൾ കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയായി ഈ സർക്കാരും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണം വില്ലനായി മാറുന്ന അവസ്ഥ സമൂഹത്തിൽ നിലനിൽക്കുകയാണെന്നും 40% ക്യാൻസർ രോഗങ്ങൾക്കും  കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണെന്നും ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ച കൃഷിമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ല .വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതിൽ  ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. സ്റ്റാർട്ടപ്പുകളെ   ഉപയോഗപ്പെടുത്തി 140 മണ്ഡലങ്ങളിലും ഇത്തരം സംരംഭങ്ങൾ പ്രാഥമിക ഘട്ടത്തിൽ ആരംഭിക്കും. ഓരോ പഞ്ചായത്തിലും ഒരു മൂല്യവർദ്ധന സംരംഭമെങ്കിലും തുടങ്ങുവാൻ  പദ്ധതിയുണ്ട്. മൂല്യവർധന മിഷൻ ഇതിനകംതന്നെ സർക്കാർ പ്രഖ്യാപിച്ച കാര്യമാണ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10000 കൃഷികൂട്ടങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിൽ 80 ശതമാനം കൃഷി കൂട്ടങ്ങൾ ഉൽപ്പാദന മേഖല കേന്ദ്രീകരിച്ചും 20% വിപണന മേഖല കേന്ദ്രീകരിച്ചുമായിരിക്കും. ഞങ്ങളും കൃഷിയിലേക്ക് എന്നത് ഒരു വകുപ്പിന്റെ യും പദ്ധതിയല്ല ,മറിച്ച് ഓരോ കുടുംബത്തിന്റെയും പദ്ധതിയാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി.