ആരു വിചാരിച്ചാലും ജനങ്ങളെ സർക്കാരിന് എതിരാക്കാൻ കഴിയില്ലന്നും ജനങ്ങൾക്കൊപ്പം ചേർന്ന് വികസനവുമായി മുന്നോട്ട് പോകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ചുള്ള പ്രദർശന വിപണനമേള ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായിവിജയൻ സർക്കാരിന്റെ വികസനം കൂടുതൽ ശക്തിയോടെ ഈ സർക്കാർ മുന്നോട്ട് കൊണ്ട് പോകും.ദേശിയ അന്തർദേശീയ ഏജൻസികളെല്ലാം കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായാണ് വിലയിരുത്തുന്നത്.ഭക്ഷ്യ ഉല്പാദനം, ക്ഷേമപ്രവർത്തനം, തൊഴിൽ അവസരങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മുന്നോട്ട് പോകാനായി.ആരോഗ്യ മേഖലയിൽ 42 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സ ഉറപ്പാക്കി. 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇത് കൂടാതെ 15 ലക്ഷം ഗ്രാമീണ തൊഴിൽ സൃഷ്ടിക്കും.കിഫ്ബി വഴി 7200 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ടൂറിസ്റ്റ് ഷിപ്പുകൾ ആരംഭിക്കും.130000 കോടി രൂപയാണ് ദേശിയപാത വികസനത്തിനായി ചെലവഴിക്കുന്നത്.സിൽവർ ലൈനിന്റെ 65000 കോടിയുടെ നിർമ്മാണ ചലവ് കേരളത്തിന് താങ്ങാൻ പറ്റും. ഈ തുക കേരളത്തിന്റെ സമ്പദ് വ്യവസ്‌ഥയെ സക്രിയമാക്കും.കേന്ദ്ര വരുമാനത്തിന്റെ ന്യായമായ പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല.കേരളത്തിന് കിട്ടേണ്ട അർഹമായ വരുമാനം നേടിയെടുക്കാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. കേരളത്തിന്റെ സമൂലവികസനം സാധ്യമാക്കിയ സർക്കാരാണിതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സന്നദ്ധസേനയായ ടീം കേരളയുടെ കൊല്ലം ജില്ലയിലെ പഞ്ചായത്ത്‌ മുൻസിപ്പൽ കോർപറേഷൻ തലങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻ മാർക്കുള്ള യൂണിഫോം വിതരണം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും ജില്ലയിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ചു മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മന്ത്രി ജെ.ചിഞ്ചുറാണിയും നിർവഹിച്ചു. തുടർന്ന് ഭാരതീയ വിദ്യാഭവനും, കേന്ദ്രസാംസ്ക്കാരിക വകുപ്പിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്ററും ചേർന്ന് അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെ കലാനൃത്തരൂപങ്ങൾ കോർത്തിണക്കിയ
‘ഇന്ത്യൻ ഗ്രാമോത്സവ്’ പരിപാടിയും അരങ്ങേറി. മിഥുൻ ജയരാജിന്റെ സംഗീത വിരുന്നോടെയാണ് ആദ്യ ദിന കലാപരിപാടികൾ സമാപിച്ചത്.