” സ്മാർട്ട് ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവരാണെങ്കിൽ അൽപ്പം സൂക്ഷിക്കുക, ഒരു ക്ലിക്ക് മതി ജീവിതം മാറാൻ” സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ തൃശൂർ സിറ്റി സൈബർ ഉദ്യോഗസ്ഥനായ ടി ഡി ഫീസ്റ്റോയുടെ വാക്കുകളാണിത്. മൊബൈൽ ഫോണുകളിൽ നിർബന്ധമായും ലോക്കുകൾ സജ്ജീകരിക്കുക, ഇ-മെയിൽ പാസ്‌വേഡുകൾ മറ്റൊരാൾക്ക് ലഭിക്കാത്തവിധം സംരക്ഷിക്കുക, ടു സ്റ്റപ് വെരിഫിക്കേഷൻ ഉറപ്പുവരുത്തുക, അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നൽകുന്ന പെർമിഷനിലൂടെ സ്വന്തം വിവരങ്ങൾ കൈമാറാതെ നോക്കുക തുടങ്ങി സൈബർ ലോകത്ത് ശ്രദ്ധിക്കേണ്ടതായ വിവരങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതായിരുന്നു
കേരള പൊലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ സെമിനാർ.
ഇന്റർനെറ്റ് ഉപയോഗം അധികമായപ്പോൾ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിച്ചു. മോർഫിങ്, മെസ്സേജ് സ്പൂഫിങ് , കാൾ സ്പൂഫിങ്, ഓൺലൈൻ പണം തട്ടിപ്പ് തുടങ്ങി പല പേരിലും വ്യാപകമായ സൈബർ കുറ്റകൃത്യങ്ങളും സെമിനാറിൽ ചർച്ചയായി. ഇത്തരം കുറ്റകൃത്യങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കാൻ 24
മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന നമ്പറും കൺട്രോൾറൂമും സജ്ജമാണ്. കൂടാതെ കേരള പൊലീസിന്റെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി www://thuna.keralapolice. gov.in എന്ന വെബ്സൈറ്റും, പോൾ ആപ്പും ഒരുക്കിയിട്ടുണ്ട്.
