മന്ത്രിസഭാ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ നടന്ന ഡോഗ് ഡ്ക്വാഡിന്റെ പ്രകടനം, കൗതുകവും ആശ്ചര്യവും ജനിപ്പിക്കുന്നതായി..

കേരള പോലീസിന്റെ കൊല്ലം ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ശ്വാനവീരരുടെ പ്രകടനം നടന്നത്..

എക്‌സ്പ്ലോസീവുകൾ കണ്ടെത്തുന്നതിൽ പരിശീലനം സിദ്ധിച്ച ലാബ് ഇനത്തിൽ പെട്ട റാണി, റോണി, നാടൻ ഇനമായ ചിപ്പിപ്പാറ കന്നി ഇനത്തിൽ പെട്ട പെന്നി,
കുറ്റവാളികളെ കണ്ടെത്തുന്നത് ഉൾപെടയുള്ളവയിൽ പരിശീലനം നേടിയ ട്രാക്കർമാരായ ബെൽജിയൻ മെലിനോയ്‌സ് ഇനത്തിൽ പെട്ട വൈറ്റി, അമു, നാർകോട്ടിക് ഇനങ്ങൾ തേടിപിടിക്കുന്ന ഹണ്ടർ എന്നിവയാണ് അണിനിരന്നത്. ഇതിൽ ഒരു വയസുള്ള റോണിയാണ് ഏറ്റവും ഇളയത്.

തുടർന്ന് ഇവയുടെ കൂട്ടായും ഓരോന്നായുമുള്ള പ്രകടനം നടന്നു. പരിശീലകർക്ക് സല്യൂട്ട് നൽകിയാണ് പ്രകടനം തുടങ്ങിയത്.പിന്നീട് ജമ്പിങ്, ക്രോസ് വാക്കിങ്, കീൻ വാക്കിങ്, സ്ലീപ്പിങ്‌, സിറ്റിങ്, റോളിങ്ങ്.. ഓരോന്നിലും പോലീസ് സേസേനയുടെ അച്ചടക്കതെ വിളിച്ചോതുന്ന പ്രകടനമായി ശ്വാനസേനയുടേത്. ഹാർനെസ് എന്ന പ്രത്യേക യൂണിഫോം ധരിച്ചായിരുന്നു ഓരോന്നും ഒറ്റയ്ക്കുള്ള പ്രകടനം കാഴ്ച്ച വെച്ചത്. ചുമതലാബോധത്തെ കുറിച്ചു നായ്ക്കളെ ബോധ്യപ്പെടുത്താനാണ് ഹാർനെസ് ധരിപ്പിക്കുന്നത്.നിരവധി ബാഗുകളിൽ നിന്ന് ബോംബ് ഒളിപ്പിച്ച ബാഗ് കണ്ടെത്തി നൽകി എക്‌പ്ലോസിവ് വിദഗ്ധരായ റാണിയും റോണിയും കാണികളുടെ കൈയടി നേടി. ചാട്ടങ്ങളിലെ പ്രകടനം കൊണ്ടായിരുന്നു വൈറ്റി കാഴ്ച്ചക്കാരെ കൈയിലെടുത്തത്. ലോകരാജ്യങ്ങളിലെ പ്രധാന കമാൻഡോസംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമായ ബെൽജിയൻ മെലിനോയ്‌സ് ഇനത്തിൽ പെട്ടതാണ് വൈറ്റി. ബിൻലാദനെ കണ്ടെത്താൻ അമേരിക്കൻ സേനയോടൊപ്പം ഉണ്ടായിരുന്ന ഇനമാണിത്.

ഒമ്പത് മാസത്തെ പോലീസ് അക്കാഡമി യിലെയും പിന്നീട് ദിവസവും രാവിലെയും വൈകിട്ടുമുള്ള പരിശീലനമാണ് ശ്വാനസേനയെ കരുത്തുള്ളതാക്കുന്നത്.
ഡോഗ് സ്ക്വാഡ് എസ്.ഐ ജയസൂര്യയുടെ നേതൃത്വത്തിൽ, പരിശീലകരായ വിനോദ്‌കുമാർ, മനോജ്കൃഷ്ണൻ, ശ്രീകുമാർ, ശ്രീജു, ഷിബു, ഉണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.