സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം.രാത്രി എട്ടിന് നടത്താന്‍ നിശ്ചയിച്ച മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് രാത്രി 8.30 ലേക്ക് മാറ്റി. നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് മത്സര സമയം 8.30 ലേക്ക് മാറ്റിയത്. നാളെ (ഏപ്രില്‍ 28) നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29 നുള്ള രണ്ടാം സെമിയില്‍ മണിപ്പൂരും വെസ്റ്റ് ബംഗാളുമായാണ് മത്സരം. രണ്ട് സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. ഫൈനല്‍ മെയ് രണ്ടിന് തന്നെ നടക്കും. സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റില്‍ വര്‍ധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഓഫ്‌ലൈൻ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സര ദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെയാക്കുന്നത്. ഓഫ്‌ലൈൻ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വിതരണം ഇന്ന് ( ഏപ്രില്‍ 27 ) ആരംഭിക്കും. https://santoshtrophy.com/ വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് മൂന്നോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം. മത്സരം കാണാനെത്തുന്നവര്‍ 7.30 ന് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.