ഇടുക്കിയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല നേരിടുന്ന സങ്കീർണമായ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കും. പട്ടയം നൽകാൻ സ്പെഷ്യൽ ഡ്രൈവ് നടത്തും . അയ്യായിരം പേർക്ക് ഉടനടി പട്ടയങ്ങൾ നൽകാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പട്ടയ സംബന്ധമായ അപേക്ഷകൾ സമയബന്ധിതമായി ജീവനക്കാരെ നിയോഗിച്ച് ചെറിയ കാലയളവിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. 3 ചെയിൻ , 7 ചെയിൻ ,10 ചെയിൻ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരോടൊപ്പം രണ്ട് യോഗങ്ങൾ ചേർന്നു. ഈ ജൂബിലി വർഷം തന്നെ ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിച്ചു നിലനിൽക്കുന്ന ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പ്രതിജ്ഞബദ്ധമായ നടപടികൾ സർക്കാർ സ്വീകരിക്കും. 539 രവീന്ദ്രൻ പട്ടയങ്ങളിൽ 334 പട്ടയങ്ങളാണ് വിചാരണയ്ക്ക് വിധേയമായത്. ഇതിൽ 311 പേരുടെയും കൈവശം ഇരിക്കുന്ന ഭൂമി തന്നെയാണെന്ന് കണ്ടെത്തി. 184 എണ്ണത്തിന്റെ ഹിയറിങ്ങ് പൂർത്തിയായി. 39 എണ്ണം റദ് ചെയ്തു. ബാക്കി ഉള്ളതിന്റെ കൃത്യമായ സർവേ നടത്തി വേഗതയേറിയ പരിഹാര നടപടികൾ സ്വീകരിക്കും. കർഷക കേന്ദ്രികൃതമായ നടപടികൾ മാത്രമേ സർക്കാർ സ്വീകരിക്കൂ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ 26 പട്ടയങ്ങൾ മന്ത്രി വിതരണം ചെയ്തു. ആദ്യ പട്ടയം ദേവികുളം സ്വദേശി ചെല്ലമ്മ വേലായുധൻ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.

ഭൂപ്രശ്ങ്ങൾ പരിഹരിക്കുക എന്നതും അർഹരായവർക്ക് പട്ടയം നൽകുക എന്നതും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സാങ്കേതികമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലാ സുവർണ ജുബിലീ നിറവിലാണ്. ഓരോ മേഖലയിലുമുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്ന സമയമാണിത്. അടിസ്ഥാന പ്രശ്ങ്ങൾ പരിഹരിക്കുക എന്നതിലാണ് മുൻതൂക്കം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ അർഹതപ്പെട്ടവർക്ക് പട്ടയം നൽകിയ സർക്കാർ ഏതാണെന്നും നിഷേധിച്ചതാരാണെന്നും ജനങ്ങൾക്ക് അറിയാമെന്നു എംഎം മണി എംഎൽഎ. പട്ടയ മേളയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം പട്ടയ വിതരണം നടത്താൻ വേണ്ട ശ്രമങ്ങൾ നടത്തുന്ന റവന്യു മന്ത്രി കെ. രാജനെ അദ്ദേഹം അഭിനന്ദിച്ചു.

562 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 463 പട്ടയങ്ങളും 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 29, എല്‍. റ്റി ക്രയ സര്‍ട്ടിഫിക്കറ്റ് പ്രകാരം 34 പട്ടയങ്ങളും, 33 വനാവകാശരേഖ, 2 ദേവസ്വം പട്ടയം 1995 ലെ മുനിസിപ്പല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഒരു പട്ടയവുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും, സര്‍വ്വേ – സ്ഥല നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്ന 562 പട്ടയങ്ങളും ഉള്‍പ്പെടെ 5245 പട്ടയങ്ങള്‍ അടിയന്തരമായി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യും.

സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സമഗ്ര നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 2423 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രൻ, സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ആർഡിഒ എം.കെ ഷാജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വി വർഗീസ്, കെ.കെ ശിവരാമൻ, അനിൽ കൂവപ്ലാക്കൽ, ജോസ് പാലത്തിനാൽ, പി.കെ ജയൻ, ബിനു തുടങ്ങി ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ ,വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.