മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച റോഡുകളുടെയെല്ലാം രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനർനിർമിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അഴൂർ കോളിച്ചിറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി പ്രകാരം 4890 പ്രവൃത്തികളുടെ കരാർ ഉറപ്പിച്ചു. 3412 റോഡുകളുടെ പുനർനിർമാണം പൂർത്തിയായി. നിർമാണം പൂർത്തിയാക്കിയ 2200 റോഡുകളുടെ ഉദ്ഘാടനം മുൻ ഘട്ടങ്ങളിൽ നടന്നു. ആയിരം കോടി രൂപയുടെ പദ്ധതിയിൽ 12,000 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. റോഡ് നിർമാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് റിട്ടയർ ചെയ്ത സൂപ്രണ്ടിംഗ് എൻജിനിയർമാരെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ടെക്‌നിക്കൽ കമ്മിറ്റിയുമുണ്ട്. ഇതോടൊപ്പം വാർഡുതലത്തിൽ പഞ്ചായത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രവൃത്തികൾ വിലയിരുത്താൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് ഗുണമേൻമയോടെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതാണ് കേരള മോഡൽ. നീതി ആയോഗ് കണക്കുകളിലും കേരളം മുന്നിലാണ്. ആയുർദൈർഘ്യത്തിലും കേരളം മുന്നിലാണ്. ലൈഫ് പദ്ധതിയിൽ എല്ലാവർക്കും വീട് സർക്കാർ നൽകുകയാണ്. 20 ലക്ഷം യുവതീയുവാക്കൾക്ക് തൊഴിൽ നൽകാനും നിശ്ചയിച്ചിട്ടുണ്ട്. കേരളത്തെ ശുചിത്വമുള്ള നാടായി മാറ്റാനാകണമെന്നും മന്ത്രി പറഞ്ഞു.
വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.