അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പാടങ്ങളെ കൃഷിയോഗ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജല വിഭവ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ഓടെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ 75 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കാൻ കഴിയും. സമീപ പ്രദേശത്തെ കൃഷിക്കു കൂടി ഗുണപ്രദമാകും വിധം കനാലിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിന് 20 ലക്ഷം രൂപ അധികമായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ എം.കെ മനോജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
അരിവയല്‍, നെല്ലിക്കണ്ടം പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. വെള്ളം പമ്പ് ചെയ്ത് പൈപ്പ് ലൈനിലൂടെ ടാങ്കിലേക്ക് എത്തിച്ച് കോൺക്രീറ്റ് കനാൽ മുഖേന 50 ഹെക്ടറോളം വരുന്ന സ്ഥലത്ത് നെൽകൃഷിയും 20 ഹെക്ടറോളം വരുന്ന സ്ഥലത്ത് മറ്റ് കൃഷിയും ചെയ്യാൻ ഉതകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.