സ്കൂൾ വിപണിയിലെ ചൂഷണം തടയാൻ സ്റ്റുഡൻ്റ്സ് മാർക്കറ്റുകൾക്ക് തുടക്കം

കോട്ടയം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങളുടെ അമിതവിലക്കയറ്റം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പഠനചെലവ് ലഘൂകരിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനമൊട്ടാകെ 300 സഹകരണ സംഘങ്ങളിലും 100 കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് സജ്ജമാക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സ്, വാട്ടർബോട്ടിൽ, റെയിൻ കോട്ട് എന്നിവയും നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയ അനുബന്ധ പഠന സാമഗ്രികളും മിതമായ വിലക്ക് സ്റ്റോറുകളിൽ നിന്ന് വാങ്ങാനാകും.
കോട്ടയം ജില്ലയിലെ 33 സഹകരണ സംഘങ്ങളിലും പത്ത് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രവർത്തിക്കും.കുമാരനല്ലൂര്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 75 സ്‌കൂള്‍ വിദ്യാർത്ഥികൾക്ക്
സൗജന്യമായി നൽകുന്ന 1400 രൂപ വിലവരുന്ന പഠന കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.കോട്ടയം നഗരസഭ കുമാരനല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ. എ അധ്യക്ഷത വഹിച്ചു.