കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വർധിപ്പിക്കുവാൻ തീരുമാനമായി. തിരുവനന്തപുരത്തു ലേബർ കമ്മീഷണറേറ്റിൽ അഡീഷണൽ ലേബർ കമ്മീഷണർ ( ഐ ആർ ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധ സമിതിയോഗത്തിൽ കൂലി വർദ്ധനവ് സംബന്ധിച്ച വ്യവസ്ഥയിൽ തൊഴിലുടമ – തൊഴിലാളി പ്രതിനിധികൾ ഒപ്പുവച്ചു. ഇത് പ്രകാരം പുരുഷ തൊഴിലാളികൾ ചെയ്തുവരുന്ന ജോലികൾക്കു നിലവിലുള്ള കൂലി പ്രതിദിനം 1050 രൂപയായും  സ്ത്രീ തൊഴിലാളികൾ ചെയ്തുവരുന്ന ജോലികൾക്കുള്ള നിലവിലെ കൂലി 600 രൂപയായും  വർധിപ്പിക്കുവാൻ തീരുമാനിച്ചു. മറ്റു വർധനകൾ – വിത, വളമിടീൽ ജോലികൾ ഒരു ഏക്കറിന് 900 രൂപ, നടീലിനു മുൻപുള്ള മരുന്ന് തളി  750 രൂപ, നടീലിനു ശേഷമുള്ള മരുന്ന് തളി 800 രൂപ, പാടത്തുനിന്നും നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനു ക്വിന്റലിന് 40 രൂപ നെല്ല് ചാക്കിൽ നിറച്ചു തൂക്കി വള്ളത്തിൽ കയറ്റുന്നതിനു 115 രൂപ, കടവുകളിൽ നിന്നും നെല്ല് ലോറിയിൽ കയറ്റുന്നതിനു ക്വിന്റലിന് 40 രൂപ വള്ളത്തിൽ നിന്ന് ചുമന്നു ലോറിയിൽ അട്ടി വയ്ക്കുന്നതിന് 45  രൂപയായും  വർധിപ്പിക്കുവാൻ തീരുമാനിച്ചു.