പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു

വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ള പട്ടയങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാനത്ത് സ്മാര്‍ട്ട് പട്ടയങ്ങള്‍ നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. പട്ടയങ്ങള്‍ നഷ്ടപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. വര്‍ക്കല താലൂക്കിലെ പള്ളിക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരമായി പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ളപട്ടയങ്ങള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.  താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

നൂതന സാങ്കേതികവിദ്യയുടെസഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കുമെന്നും ഭൂരഹിതരെ കണ്ടെത്തി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കുമെന്നും മന്ത്രി പറഞ്ഞു.

44 ലക്ഷം രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് റൂം, ഇരിപ്പിട- കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സൗകര്യം എന്നിവ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ആധുനിക സംവിധാനങ്ങളിലൂടെ വളരെ നേരത്തെ ദുരന്തനിവാരണ മുന്നറിയിപ്പുകള്‍ ലഭിക്കും .

പള്ളിക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.ജോയി എം.എല്‍.എ ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ, രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.