ജില്ലയിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്ന്യധ്യത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍, കാഴ്ച മറയ്ക്കുന്ന സസ്യങ്ങള്‍, എന്നിവ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പരിസരങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കാണം. സ്വകാര്യ സ്‌കൂളുകളിലുള്‍പ്പെടെ അപകടകരമായുള്ള മരങ്ങള്‍, ശിഖരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കണം. ജില്ലയിലുളള അങ്കണവാടികളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് വനിത, ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകള്‍ ഉറപ്പാക്കണം.

ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കേണ്ടതാണ്. ഇവ മുറിച്ചു നീക്കുന്നതിന് വില്ലേജ് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യ വകപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടുകൂടിയതും) സജ്ജമാക്കണം. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്‌കാ ലൈറ്റുകളും പ്രവര്‍ത്തനസജ്ജം ആണെന്ന് ഉറപ്പുവരുത്തണം.

പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലി മതില്‍ കെട്ടി സംരക്ഷിക്കണം. പടുത കുളങ്ങള്‍ പരിശോധിച്ച് അപകടാവസ്ഥയില്ലാ എന്ന് ഉറപ്പുവരുത്തുന്നതിനു ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പടുത കളങ്ങള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചെറുകിട ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ ജില്ലാ ഫയര്‍ ഓഫീസറുമായി ചേര്‍ന്ന് പൂര്‍ത്തീകരിക്കുവാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കണം.
ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങള്‍ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖേന ക്രോഡീകരിച്ച് മെയ് 31 നുമുമ്പായി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കാര്യാലയത്തില്‍ ലഭ്യമാക്കണം. പുഴകളില്‍ അടിഞ്ഞു കൂടിയ എക്കല്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിക്കണം. മാറ്റി പാര്‍പ്പിക്കേണ്ട എല്ലാവരുടെയും വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച് ക്രോഡീകരിച്ച് സമര്‍പ്പിക്കുവാന്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.

നദി തീരങ്ങള്‍, കുളിക്കടവുകള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി കൈക്കൊള്ളണം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി ബോര്‍ഡുകളില്‍ മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കരുതലായി ബഹിര്‍ഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവര ശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി തഹസില്‍ദാര്‍ ഡി ഇ ഒ സി യില്‍ സമര്‍പ്പിക്കണം.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ജി വി എച് എസ് എസ് ഗ്രൗണ്ടില്‍ മെയ് 9 മുതല്‍ 15 വരെ നടത്തിയ പ്രദര്‍ശന വിപണന മേളയുടേയും കലാപരിപാടികളുടേയും മികച്ച മാധ്യമ റിപ്പോര്‍ട്ടിങിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ വിതരണം ചെയ്തു. കൂടാതെ സംസ്ഥാനതല റവന്യു കലോത്സവത്തില്‍ വിജയികളായവരെയും മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.