സ്ത്രീ ശാക്തീകരണത്തിലും ലിംഗനീതിയിലും കേരളം കൈവരിച്ച നേട്ടങ്ങളാണ് ഉയർന്ന സാമൂഹിക സൂചകങ്ങൾ നേടുന്നതിനു ചാലകശക്തിയായതെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സർക്കാരുകളുടേയും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടേയും കാര്യക്ഷമമായ പ്രവർത്തനഫലമാണു കേരളത്തിന്റെ ഇന്നത്തെ സാമൂഹിക മുന്നേറ്റത്തിനു വഴിവച്ചത്.

സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീപോലുള്ള നിരവധി നവീകന ഉദ്യമങ്ങൾക്കു കേരളം തുടക്കമിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണു കേരളമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിൽ പുരുഷ•ാർക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. അറിയപ്പെടുന്നതും അറിയപ്പെടാതെപോയതുമായ നിരവധി വനിതാ പോരാളികളുടെ ചരിത്രം പറയുന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം.

ഝാൻസിയിലെ റാണി ലക്ഷ്മി ബായി മുതൽ കേരളത്തിലെ ക്യാപ്റ്റൻ ലക്ഷ്മി വരെയുള്ളവരെല്ലാം ഇതിന്റെ മുൻനിരയിലുണ്ടായിരുന്നു. സ്ത്രീ മുന്നേറ്റത്തിന്റെ പിന്തുടർച്ചയും ശാക്തീകരണവും സാർഥകമാക്കുന്നതിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും സ്പീക്കർ പറഞ്ഞു.