താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും അപകട സാധ്യതയുള്ള മേഖലകള്‍ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണം. സാങ്കേതികത്വം പറഞ്ഞു ദുരിത ബാധിതര്‍ക്കുള്ള സഹായം വൈകിപ്പിക്കരുതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ക്യാപുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കുറ്റ്യാടി, താമരശേരി, മുക്കം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം, കുടിവെള്ളം, വൈദ്യ ശുശ്രൂഷ, മരുന്ന് എന്നിവയെല്ലാം ലഭ്യമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പു മേധാവികളുടെ 7 ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കില്‍ കര്‍ശന നടപടി യെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, എ.ഡി.എം ടി ജനില്‍ കുമാര്‍, അസി.കലക്ടര്‍ കെ.എസ് അഞ്ജു,ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എം.റംല, സിറ്റി അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍, ആരോഗ്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.നവീന്‍, കുറ്റ്യാടി ഇറിഗേഷന്‍ എക്‌സി.എഞ്ചിനീയര്‍ കെ.എം അലി, റൂറല്‍ ഡി.വൈ.എസ്.പി എം.സുബൈര്‍, ഡെ.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സെക്ഷന്‍ സൂപ്രണ്ട് സി.മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കൊയിലാണ്ടി മൈനര്‍ ഇറിഗേഷന്‍ അസ്സി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.സദാശിവന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ടി.രജീഷ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.