തിരുവനന്തപുരം: ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. മത്സ്യബന്ധന വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0471-2480335 എന്ന നമ്പരില്‍ വിളിക്കാം. ട്രോളിംഗ് നിരോധന വേളയില്‍ കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകള്‍ കൂടി വാടകക്കെടുത്തു. കൂടാതെ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ഉറപ്പുവരുത്തി. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി കരയില്‍ അടുപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിങ് ശക്തിപെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
തീരപ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള തെരുവുവിളക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും. ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണം പൂര്‍ത്തിയാക്കും. പൊതുശൗചാലയങ്ങള്‍ വൃത്തിയുള്ളതും പ്രവര്‍ത്തനയോഗ്യവുമാണെന്ന് ഉറപ്പുവരുത്തും. ആവശ്യമെങ്കില്‍ ഇ – ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. തീരപ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പനിഅടിമ, ഡെപ്യൂട്ടി കളക്ടര്‍ ടി.കെ വിനീത്, പൊലീസ്, തീരസംരക്ഷണ സേന, തുറമുഖ – ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു