കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പുതുതായി നടപ്പാക്കിയ പദ്ധതികൾ നാടിനു സമർപ്പിച്ചു. കേരളം പഠന വിഭാഗം, ആർക്കിയോളജി ലബോറട്ടറി ബ്ലോക്ക്, ബിയോടെക്നോളജി വിഭാഗത്തിന്റെ പുതിയ മന്ദിരം, ബോട്ടണി വിഭാഗം, മിയോവാക്കി ഫോറസ്റ്റ്, ഫെണറി, സിസ്റ്റമാറ്റിക് ഗാർഡൻ, ഡിജിറ്റൽ ഗാർഡൻ എന്നിവയാണു പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം മന്ത്രി ഗോവിന്ദൻ മാസ്റ്ററും ഡോ: ആർ ബിന്ദുവും നിർവഹിച്ചു.
തൊഴില്ലായ്മ പൂർണമായി ഇല്ലാതാക്കാനും വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ മാറ്റാനുമുള്ള വലിയ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിവരുന്നതെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അഭ്യസ്ഥവിദ്യരായ മുഴുവൻ പേർക്കും കേരളത്തിൽത്തന്നെ തൊഴിൽ ചെയ്യാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയാണു ലക്ഷ്യം. കെ-ഡിസ്‌കിന്റെ ഭാഗമായി 20 ലക്ഷം പേർക്കു ജോലി നൽകുന്ന പദ്ധതി ഇതിന്റെ ഭാഗമായാണു നടപ്പാക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനുള്ള പദ്ധതിയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. 25 വർഷംകൊണ്ടു കേരളത്തെ ലോകത്തെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാക്കാനുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമാക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു പ്രാധാന്യം കൊടുക്കുന്ന നിലപാടാണു സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിന് ആവശ്യമായ തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സർവകലാശാലകളുടെ നിലവാരം ഉയർത്തുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും. കേരള സർവകലാശാലയെ രാജ്യത്തെതന്നെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കി മാറ്റാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്.  ബാബുരാജൻ, പ്രൊ വൈസ് ചാൻസലർ പി.പി. അജയകുമാർ, രജിസ്ട്രാർ കെ.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.