സമൂഹത്തിൽ നൻമയുടെ സന്ദേശവും ശാസ്ത്ര ബോധവും വളർത്താൻ ഗ്രന്ഥശാലകൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഗ്രന്ഥശാല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവീന ആശയങ്ങളും പുതിയ രാഷ്ട്രീയ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നതിനായിട്ടാണു പഴയകാലത്തു ഗ്രന്ഥശാലകളും വായനശാലകളും സ്ഥാപിക്കപ്പെട്ടതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണത്തിനുള്ള ഇടങ്ങളായി പ്രവർത്തിച്ചതും ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ആണ്. വർത്തമാനകാലത്തെ ചരിത്രവും സംസ്‌കാരവും വെല്ലുവിളി നേരിടുമ്പോൾ ഗ്രന്ഥശാലകൾക്കായി പുതിയ നയരൂപീകരണം നടത്തുന്നത് എല്ലാ അർഥത്തിലും ഉചിതമാണ്. മുന്നേറ്റം 25 ഗ്രന്ഥശാലാ രംഗത്തെ കാലോചിത പരിഷ്‌കാരത്തിനും മുന്നേറ്റത്തിനും കാരണമാകുമെന്നു കരുതുന്നതായും ഓൺലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ലൈബ്രറി കൗൺസിലിന്റെ ഐ.വി. ദാസ് സമഗ്രസംഭാവന പുരസ്‌കാരം സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ ഏറ്റവുവാങ്ങി. ടി. പത്മനാഭൻ പുരസ്‌കാരം സമ്മാനിച്ചു. പുസ്തകങ്ങളും ആവിഷ്‌കാരങ്ങളും വെല്ലുവിളി നേരിടുന്ന നൂറ്റാണ്ടിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്നും ഡിജിറ്റൽ രൂപത്തിലെങ്കിലും നാളേയ്ക്കു വേണ്ടി അവ സംരക്ഷിക്കേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. കടമ്മനിട്ട പുരസ്‌കാരം സുനിൽ പി. ഇളയിടവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരം അഡ്വ. പി. അപ്പുക്കുട്ടനും സ്വീകരിച്ചു. ബിനോയ് വിശ്വം എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ, സാഹിത്യകാരൻമാർ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.