** മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കം
നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്ത. ഒരു വ്യക്തിക്കും അതിന്റെ പ്രാധാന്യവും സാധുതയും കുറയ്ക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൂന്നാമതു ലോക കേരള സഭയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികൾ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഇന്നും നാളെയുമായി (ജൂൺ 17, 18) നടക്കും.

ഏകത്വം എന്ന ആശയം ഇന്ത്യൻ സംസ്‌കാരത്തിന്റെയും നാഗരികതയുടേയും പ്രതീകമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെ മനസിൽ ആഴത്തിൽ വേരൂന്നിയതാണ്. പ്രവാസ ജീവിതത്തിലും ഇതു കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ. ലോകമെമ്പാടും രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്കു വലുതാണ്. ആയിരക്കണക്കിനു പ്രവാസികളുടെ ത്യാഗം രാജ്യത്തിനു ലഭിച്ച പല കീർത്തിക്കു പിന്നിലുമുണ്ട്. ഇതിൽ മലയാളികളായ പ്രവാസികളുടെ ജീവിതവും സംഭാവനകളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

യുക്രെയിൻ പ്രതിസന്ധിയുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും നാട്ടിലേക്കുള്ള തിരിച്ചുവരവു സുമമാക്കാൻ സർക്കാരിനു സഹായം നൽകിയത് ലോക കേരള സഭയിലെ അംഗങ്ങളടങ്ങുന്ന പ്രവാസി സമൂഹമാണ്. സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി വികസനത്തിൽ പ്രവാസി സഹോദരങ്ങളെക്കൂടി പങ്കുകാരാക്കുന്നതിനായാണു ലോക കേരള സഭ രൂപീകരിച്ചത്. മലയാളികളുടെ സാമൂഹിക ജീവിതത്തിൽ ലോകമെമ്പാടുമുള്ള പ്രവാസികളുടെ സജീവ സഹകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

സംസ്ഥാനത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിവുകളും അനുഭവങ്ങളും പങ്കിടുന്നതിനുള്ള ഓൺലൈൻ ആശയ വിനിമയ പരിപാടികൾ സംഘടിപ്പിക്കാൻ ലോകകേരള സഭയ്ക്കു കഴിയണമെന്നു ഗവർണർ പറഞ്ഞു. യുക്രെയിൻ പ്രതിസന്ധിയെത്തുടർന്നു മടങ്ങിവന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരുന്നതിനും മുൻഗണന നൽകണം. ഇൻഫർമേഷൻ ടെക്്നോളജി, ഇലക്ട്രോണിക്സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രവാസി മലയാളി സംരംഭകർ മുന്നോട്ടുവരണമെന്നും ഗവർണർ പറഞ്ഞു.

കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ പങ്കു വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന ജി.ഡി.പിയുടെ 35 ശതമാനവും പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണമാണ്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും പ്രവാസികളുടെ വലിയ സംഭാവനകൾ ഉണ്ട്. ലോകം മുഴുവൻ ഒഴുകിപ്പരന്നുകിടക്കുന്ന മലയാളികളുടെ വിശാലമായ ജനാധിപത്യ വേദിയാണു ലോക കേരള സഭ. കഴിഞ്ഞ രണ്ടു ലോക കേരള സഭകൊണ്ട് കേരളത്തിനും പ്രവാസി സമൂഹത്തിനുമുണ്ടായ പ്രയോജനങ്ങൾ വലുതാണ്. ലോക കേരള സഭയിൽ ഉയർന്നുവരുന്ന ആശയങ്ങൾക്ക് പ്രായോഗിക രൂപം നൽകുന്നതിനായി ഏഴു മേഖലാ സ്റ്റാൻഡിങ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റിമെന്റ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ്, എൻ.ആർ.ഐ. സഹകരണ സൊസൈറ്റി, നോർക്ക റൂട്ട്സിലെ വിമൻസ് സെൽ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അന്താരാഷ്ട്ര മൈഗ്രേഷൻ സെന്റർ, ലോക മലയാളം എന്ന പ്രസിദ്ധീകരണം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളുടെ ഉത്പന്നങ്ങളാണ്.

നോർക്കയുടെ ജോബ് പോർട്ടൽ, പ്രവാസികളാകാൻ താത്പര്യപ്പെടുന്നവർക്കായുള്ള നൈപുണ്യ വികസന പരിപാടികൾ, ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനുള്ള ട്രിപ്പിൾ വൻ പ്രൊജക്ട്, തൊഴിൽ റിക്രൂട്ട്മെന്റിനായി ജപ്പാൻ, ദക്ഷിണകൊറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുമായി ഏർപ്പെടുത്തിയിട്ടുള്ള കരാറുകൾ, പ്രവാസി ലീഗൽ എയ്ഡ് സെൽ, കോവിഡ് കാലത്ത് 17 രാജ്യങ്ങളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌കുകൾ, സാന്ത്വനം പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ്, ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി ഡിവിഡന്റ് സ്‌കീം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളിൽ ഉയർന്ന നിർദേശങ്ങളുടെ ഭാഗമായി രൂപം നൽകിയ പദ്ധതികളാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.വി. ഗോവിന്ദൻ മാസ്റ്റർ, വി.എൻ. വാസവൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, മേയർ ആര്യ രാജന്ദ്രൻ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എ.എ. റഹിം, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ. എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ ഡോ. എം. അനിരുദ്ധൻ, രവി പിള്ള, ആസാദ് മൂപ്പൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം ജി.എസ്. പ്രദീപിന്റെയും മേതിൽ ദേവികയുടേയും നേതൃത്വത്തിൽ നോർക്ക ഇന്ദ്രധനുസ് എന്ന പരിപാടിയും അരങ്ങേറി.

169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരടക്കം 351 അംഗങ്ങളാണു മൂന്നാം ലോക കേരളസഭയിൽ പങ്കെടുക്കുന്നത്. 182 പ്രവാസികളിൽ 104 പേർ രാജ്യത്തിനു പുറത്തുള്ളവരും 36 പേർ ഇതര സംസ്ഥാന പ്രവാസികളുമാണ്. ഇന്നു (17 ജൂൺ) നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മേഖലാ യോഗങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും.