പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണമെന്ന് മൂന്നാമത് ലോക കേരള സഭയിൽ പ്രവാസികൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികളുടെ വിലയിരുത്തലും പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതന ആശയങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. നോർക്കയുടെ സേവനങ്ങൾ പ്രവാസി സൗഹൃദമാകണമെന്നും ജില്ലാ തലത്തിൽ പ്രവാസി സേവന കേന്ദ്രങ്ങൾ ഉണ്ടാകണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യമായ നൂതന പദ്ധതികൾ തയാറാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. പ്രവാസികളുടെ ക്ഷേമം സർക്കാരുകളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വമായി കണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. ജോലിയിടങ്ങളിൽ തന്നെ പ്രവാസികൾക്കു ലഭ്യമാക്കുന്ന രീതിയിൽ സംസ്ഥാന സർക്കാർ സേവനങ്ങൾ ഓൺലൈനായി മാറ്റണം,  തിരികെയെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ ലഘൂകരിക്കണം, പ്രവാസികൾക്ക് ഉത്പാദന വിതരണ വിപണന സംഘങ്ങളിൽ അംഗങ്ങളാകാൻ അവസരം ഒരുക്കണം,  പ്രവാസി ക്ഷേമനിധി ബോർഡിൽ സർക്കാർ വിഹിതം 20 ശതമാനമായി വർധിപ്പിക്കണം എന്നിവയായിരുന്നു ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ. അഭിപ്രായങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ചർച്ചയിൽ പങ്കെടുത്ത സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ മറുപടി നൽകി.