ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.  പല മേഖലകളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് വളരാൻ   സംസ്ഥാനത്തിനായിട്ടുണ്ട്. അതിൽ യൂറോപ്പിലെ മലയാളികളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക കേരള സഭയിൽ യൂറോപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിഷയങ്ങളിൽ 21 എണ്ണത്തിന് പരിഹാരം കാണാൻ കഴിഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിലേക്ക് ചുവടുവയ്ക്കാൻ സംസ്ഥാനത്തിന് സഹായകമാകുന്ന നിർദ്ദേശങ്ങളാണ് ലോക കേരളസഭ യൂറോപ്പ് മേഖല സമ്മേളനത്തിൽ ഉയർന്ന് വന്നത്. യൂറോപ്പിലേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ട ഈ കാലഘട്ടത്തിൽ റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. വൈദ്യുതി വാഹന മേഖലയിലേക്ക് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ കൂടി കടന്ന് വരണമെന്നും അതിനായി പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കണമന്നും ആവശ്യമുയർന്നു.
വ്യവസായ രംഗത്ത് കെ സ്വിഫ്ട് വഴി നടപ്പിലാക്കിയ ഏകജാലക സംവിധാനം ഒരു കോടി മുതൽമുടക്കുള്ള ചെറുകിട വ്യവസായങ്ങൾക്ക് കൂടി ബാധകമാക്കിയാൽ പ്രവാസികൾ കൂടുതലായി ഈ മേഖലയിലേക്ക് കടന്നു വരും.  മാതൃഭാഷാ സ്‌നേഹം പ്രവാസികളിൽ വളർത്തുന്നതിൽ മലയാളം മിഷൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് മാതൃകയിൽ അടിസ്ഥാന ഭാഷാ ക്ലാസുകൾ ആകർഷകമായി തയ്യാറാക്കിയാൽ നല്ല സ്വീകാര്യത ലഭിക്കും. മെഡിക്കൽ വിഭ്യാഭ്യാസ രംഗത്തെ ചൂഷണം തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.