തദ്ദേശ സ്ഥാപനങ്ങൾ കുത്തകപാട്ടത്തിന് നൽകിയ എല്ലാ ഇനങ്ങൾക്കും കോവിഡ് മൂലം അടച്ചിട്ടിരുന്ന കാലയളവിന് ആനുപാതികമായി കിഴിവ് അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള പഞ്ചായത്ത് രാജ് / മുൻസിപ്പൽ ചട്ടങ്ങൾപ്രകാരം പൂർണമായും ലേലത്തുക അടയ്ക്കുകയും കരാർ വയ്ക്കുകയും ചെയ്തവർക്ക് മാത്രമേ ഇളവിന് യോഗ്യതയുണ്ടായിരുന്നുള്ളൂ. ഈ ചട്ടം ഇളവ് ചെയ്താണ് പുതിയ തീരുമാനംമെന്നും മന്ത്രി അറിയിച്ചു. ലേലത്തുക പൂർണമായി അടയ്ക്കാത്തവർക്കും കരാറിൽ ഏർപ്പെടാൻ പറ്റാത്തവർക്കും പുതിയ നിർദേശപ്രകാരം ഇളവിന് അർഹതയുണ്ട്. കോവിഡ് മൂലം അടച്ചിട്ടിരുന്ന കാലയളവിലെ അനുപാതം തിട്ടപ്പെടുത്തി ലേലത്തുകയിൽ കരാറുകാരന് ഇളവ് നൽകാനാണ് അനുമതി. കരാറുകാരൻറെ അപേക്ഷയുടെ അടിസ്ഥാനത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇളവ് നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. ബസ് സ്റ്റേഷൻ, കംഫോർട്ട് സ്റ്റേഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള ഇനങ്ങൾക്ക് ഇളവ് ബാധകമാണ്. കോവിഡ് കണക്കിലെടുത്താണ് 2020-21, 2021-22 വർഷങ്ങളിൽ ഇളവ് അനുവദിച്ചത്. ലേലം പിടിച്ച കരാറുകാരുടെ അപേക്ഷയെതുടർന്നാണ് സർക്കാർ ഇത്തര മെത്ര തീരുമാനം കൊണ്ടത്.