സെപ്റ്റംബർ 30 നകം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന 3,000 ഫയലുകൾ തീർപ്പാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 7,515 ഫയലുകളാണ് വകുപ്പിന് കീഴിൽ തീർപ്പാക്കാനുള്ളത്. വിവിധ കാരണങ്ങളാൽ ഏറെക്കാലമായി നടപടിയില്ലാതെ കിടക്കുന്ന അപേക്ഷകൾ ഉൾപ്പെടെയുള്ളവ ഉടൻ തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം നടപ്പാക്കുന്നത്. വലുതും ചെറുതുമായ അപേക്ഷകൾ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നു മന്ത്രി കൂട്ടിച്ചേർത്തു.
തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതിനായി ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണം. ഫയൽ തീർപ്പാക്കൽ യജ്ഞം വിജയകരമായി പൂർത്തിയാക്കാൻ രാണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. തീർപ്പാക്കാൻ  പ്രയാസമുള്ളവ പ്രത്യേകമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ ആഴ്ചയിൽ 555 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നേരിട്ടും ഓൺലൈൻ വഴിയും ലഭിക്കുന്ന അപേക്ഷകൾ കഴിയുന്നത്ര വേഗത്തിൽ നടപടിയെടുക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കും. ക്ഷീര മേഖലയിൽ ഇൻഷുറൻസ് ലഭിക്കുന്നതിനായി ധാരാളം അപേക്ഷകൾ ദിവസവും ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.