താനൂർ കുടിവെള്ളപദ്ധതിയുടെ ഭാഗമായി താനാളൂർ പഞ്ചായത്തിന്റെ പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

നാടിന്റെ വികസനത്തിനൊപ്പം മുഴുവൻ ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കായികവകുപ്പ്മന്ത്രി വി. അബ്ദുറഹിമാൻ.
താനൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച താനാളൂർ പഞ്ചായത്തിന്റെ പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനം ശിലാഫലകം അനാഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു മന്ത്രി. 2017ൽ ചെറിയമുണ്ടം പഞ്ചായത്ത് പരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച താനൂർ കുടിവെള്ളപദ്ധതിയുടെ പഞ്ചായത്ത് തല പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.100 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ് കുടിവെള്ളപദ്ധതിക്ക് തുടക്കം കുറിച്ചത്. താനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചത് 228.5 കോടി രൂപയാണ്. 45 ദശലക്ഷം ലിറ്റർ വെള്ളം ഒരേ സമയം സംഭരിക്കാവുന്നതും ശുദ്ധീകരിക്കുന്നതുമായ രണ്ട് ടാങ്കുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
താനാളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം മല്ലിക ടീച്ചർ അധ്യക്ഷയായി. ചടങ്ങിൽ കേരള വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. എസ് അൻസാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് വി. അബ്ദുൽറസാഖ്, താനാളൂർ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ കെ. വി സിനി, അമീറ കുനിയിൽ , പി. സതീശൻ, അംഗങ്ങളായ ചാത്തേരി സുലൈമാൻ, കെ. ഫാത്തിമ ബീവി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ. മുജീബ് ഹാജി, എൻ. പി അബ്ദുൽ ലത്തീഫ്, കെ. വി മൊയ്തീൻകുട്ടി, പി. എസ് അബ്ദുൽ ഹമീദ് ഹാജി, സുലൈമാൻ അരീക്കാട്, കക്കോടി മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.