സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  നാട്ടിലേയ്ക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികള്‍ക്ക് പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പ പദ്ധതി കൈത്താങ്ങാവുമെന്ന് മന്ത്രിപറഞ്ഞു.
ഡയറി ഫാം, പൗള്‍ട്രിഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, ഫര്‍ണീച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ടാക്‌സി/പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നെസ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിംഗ് സെന്റര്‍, ഫോട്ടോസ്റ്റാറ്റ്/ഡി.റ്റി.പി സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോര്‍, മില്‍മാ ബൂത്ത്, പഴം/പച്ചക്കറി വില്‍പ്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഹോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക് തുടങ്ങി വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരമാവധി വായ്പ 20 ലക്ഷം രൂപയാണ്.  കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷ വിഭാഗത്തിലുമുള്ള 18 നും 65 നും മദ്ധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുക.  പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപയും വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.  അഞ്ച് ലക്ഷത്തിന് മുകളില്‍ ഏഴ് ശതമാനമാണ് പലിശ.  ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്  20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.  ആറ് ലക്ഷം രൂപ വരെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ആറ് ശതമാനം നിരക്കിലും പുരുഷന്മാര്‍ക്ക് എട്ട് ശതമാനം നിരക്കിലും വായ്പ അനുവദിക്കുന്ന പദ്ധതിയും നിലവിലുണ്ട്.  ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി), ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (എന്‍.എം.ഡി.എഫ്.സി) എന്നീ ദേശീയ ഏജന്‍സികളുടെ ധനസഹായത്തോടെയാണ് വായ്പാ പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതി പ്രകാരം വായ്പ എടുക്കുന്ന പ്രവാസികള്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം വരെ മൂലധന സബ്‌സിഡിയായി നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.  പരമാവധി സബ്‌സിഡി തുക മൂന്ന് ലക്ഷം രൂപയാണ്.  നാല് വര്‍ഷം വരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കു.
ഇതിനുപുറമേ വായ്പ തിരിച്ചടവിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.  നോര്‍ക്കാ-റൂട്ട്‌സ് പലിശ സബ്‌സിഡി കോര്‍പ്പറേഷന് ലഭ്യമാക്കുന്ന മുറയ്ക്ക് സംരംഭകന് തുക തിരികെ നല്‍കും.
വായ്പ ഗഡുക്കള്‍ മുടക്കമില്ലാതെ നിശ്ചിത തീയതിക്കുമുന്‍പ് അടയ്ക്കുന്ന സംരംഭകര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയാക്കുമ്പോള്‍ പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും.
അഞ്ച് വര്‍ഷകാലാവധിയ്ക്ക് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസി 17 ലക്ഷം മുതലും ഒന്നരലക്ഷം രൂപ പലിശയും ചേര്‍ത്ത് 18.50 ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതി.  വായ്പ ലഭിക്കുന്നതിന് പ്രവാസികള്‍ നോര്‍ക്കാ-റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം.  ഇതിനുള്ള അപേക്ഷ നവംബര്‍ 10 മുതല്‍ ലഭിക്കും.  നോര്‍ക്കാ-റൂട്ട്‌സില്‍ നിന്നുള്ള ശുപാര്‍ശകത്തുമായി കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിക്കണം.