ആദായകരമായ കൂൺ കൃഷിയിൽ സജീവമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അറുപതിലേറെ കർഷകർ. മികച്ച വിളവെടുത്ത് ഉൽപ്പന്നം ‘മാങ്ങാട്ടിടം’ എന്ന ബ്രാൻഡിൽ വിപണിയിലേക്കെത്തിച്ച് കൂൺ ഗ്രാമം പദ്ധതിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഈ കർഷകർ. ഗുണമേന്മയുള്ള കൂൺ വിത്തുകൾക്കായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് വട്ടിപ്രം വെള്ളാനപ്പൊയിലിൽ കൂൺ വിത്തുൽപാദന യൂനിറ്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 
കൂൺ സ്വന്തമായി കൃഷി ചെയ്യാമെങ്കിൽ വിത്തിനായി മറ്റുള്ളവരെ എന്തിന് ആശ്രയിക്കണമെന്ന ചോദ്യമാണ് സ്വന്തമായി കൂൺ വിത്ത് ഉത്പാദനം ആരംഭിക്കാൻ പഞ്ചായത്തിന് പ്രേരണയായത്. കൃഷി വകുപ്പിന്റെ അഞ്ചു ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. കൂൺ കർഷകനായ വട്ടിപ്രത്തെ സി രാജനാണ് യൂനിറ്റിന്റെ നടത്തിപ്പ് ചുമതല. ഇതിനാവശ്യമായ സബ്‌സിഡികളും സഹായവും നൽകും.
നിലവിലെ കർഷകർ ഉൾപ്പെടെ 200 കുടുംബങ്ങളാണ് കൂൺഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 100 ബഡ് കൃഷി ചെയ്യുന്നതിന് ഒരു കുടുംബത്തിന് 11,250 രൂപ ആനുകൂല്യം ലഭിക്കും. ഒരു കിലോക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന. മാങ്ങാട്ടിടം ബ്രാന്റ് എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. കൂണിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കാൻ 15 അംഗ സൊസൈറ്റിയും രൂപീകരിക്കാനും ആലോചനയുണ്ട്.