മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും ജ്യൂട്ട് ബാഗ്, ഹാന്‍ഡ്‌മെയ്ഡ് സോപ്പ്, കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉല്‍പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാദമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്. ഉത്തരാഖഡ് ചീഫ് മിനിസ്റ്റര്‍ പുഷ്‌കര്‍ സിംഗ് ദാമി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടുംബശ്രീ സ്റ്റാള്‍ സന്ദര്‍ശിച്ചു. തൃശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ്, പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി എന്നിവരാണ് കുടുംബശ്രീ മിഷനെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുത്തത്.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്. രണ്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ 48,780 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിച്ചത്.