പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കും മുൻപ് കേരളവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും സംസ്ഥാനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിക്കുമെന്നുമുള്ള കേന്ദ്ര പരിസ്ഥിതി – വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജനവാസമേഖലകൾ ഒഴിവാക്കികൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളതുമായ നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാൽപര്യവും പരിഗണിച്ച് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള നിയമസഭ ഇതിനായി ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയവും അനുകൂല തീരുമാനം ഉണ്ടാകുന്നതിന് ഉപോത്ബലകമായിരിക്കും. ജൂൺ 30നു മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ച പ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സമിതി കേന്ദ്രമന്ത്രിയുമായും പരിസ്ഥിതി -വനം മന്ത്രാലയവുമായും ബന്ധപ്പെട്ടുകൊണ്ട് അനുകൂല തിരുമാനം ഉണ്ടാകുന്നതുവരെ തുടർനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.