രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രത്തിൽനിന്ന് ആർമി, എൻ.ഡി.ആർ.എഫ്, ആർമി എഞ്ചിനീയറിംഗ് കോർ തുടങ്ങിയവയുടെ കൂടുതൽ സേനകളെ ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവർത്തകരെ ആവശ്യമുള്ള സ്ഥലത്ത് ആളുകെളയും ഉപകരണങ്ങളും എത്തിക്കാൻ സി 17 വിമാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭ്യമാക്കാനുള്ള അനുകൂല തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണെന്ന് അറിയിച്ചതനുസരിച്ച് ലഭ്യമാക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹായത്തോടെയും കൂടുതൽ ബോട്ടുകൾ എത്തിക്കും. ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്തും ബോട്ടുകൾ എത്തിക്കും.
നേവിയും ആർമിയും സമീപ സംസ്ഥാനങ്ങളും നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. മഴക്കെടുതിക്കൊപ്പം ഉരുൾപൊട്ടലും കൂടി വന്നതോടെ ജീവഹാനിയും നാശനഷ്ടവും വർധിച്ചിട്ടുണ്ട്. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ എല്ലാവരുടെയും ജാഗ്രതയും ശ്രദ്ധയും വേണം. സഹകരിക്കാൻ എല്ലാവരും തയാറാകണം. അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കാൻ തയാറാകണം. ജീവൻ രക്ഷിക്കുകയാണ് പ്രധാനം.
പമ്പയിലും വെള്ളപ്പൊക്കമായതിനാൽ റാന്നി, തിരുവല്ല പ്രദേശങ്ങളിൽ ഭീഷണിയാണ്. ഈ മേഖലയിൽ കൂടുതൽ ബോട്ട് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇടുക്കിയിലും ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിൽനിന്നും കൂടുതൽ ജലം പുറത്തേക്ക് വിടേണ്ടിവരും. ഇത് ആലുവ ഭാഗത്തേക്ക് വരുമെന്നതിനാൽ ജാഗ്രതാ നിർദേശവും മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. ചാലക്കുടിപുഴയിൽ പൊങ്ങിയ വെള്ളം കുറഞ്ഞുവരുന്നുണ്ട്. കുട്ടനാട്ടിൽ ഇപ്പോൾ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പ്രശ്‌നം കുറവാണെങ്കിലും വെള്ളം കൂടിയാൽ നേരിടാൻ ജാഗ്രത പുലർത്തുന്നുണ്ട്.
ബുധനാഴ്ച രാവിലെയും വൈകിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സർക്കാരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.
ജില്ലകളിൽ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്ന അവസ്ഥയായതിനാൽ അവരെ സഹായിക്കാൻ പ്രത്യേകമായി ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഏകോപിക്കാൻ ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയുണ്ടെങ്കിൽ പരിഹരിക്കാൻ ആവശ്യമായ ജനറേറ്ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകളിലാണ് കൂടുതലായി ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കല്യാണമണ്ഡപങ്ങൾ ഉൾപ്പെടെയുള്ള മറ്റു സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.