ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ് ഷേര്‍ലി ചാക്കോ, ടെക്നിക്കല്‍ അസിസ്റ്റന്റ് കോശി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഇതുവരെയുളള കണക്കുകള്‍ നോക്കിയാല്‍ 60 വയസിനു മുകളിലുളള 44 ശതമാനം പേര്‍ മാത്രമേ മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുളളൂ.

18 വയസിനു മുകളില്‍ മുന്‍കരുതല്‍ ഡോസ് എടുത്ത്  ഒരു ശതമാനവും 45 നും 59 വയസിനുമിടയില്‍ ഇത് രണ്ട്  ശതമാനവുമാണ്.  ജില്ലയിലെ കോവിഡ് മരണങ്ങളിലേറെയും അനുബന്ധ രോഗങ്ങള്‍ ഉളളവരും, വാക്സിന്‍ സ്വീകരിക്കാത്തവരുമാണ്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആറുമാസത്തിനുളളില്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുളളവരും, കരുതല്‍ ഡോസ് എടുക്കാനുളളവരും ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.