യു. എ. ഇയിൽ നിന്ന് 12ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്ക് വാനര വസൂരി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ വ്യക്തിയുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. എല്ലാ സാമ്പിളുകളും പോസിറ്റീവാണ്. എന്നാൽ ജനങ്ങൾക്ക് ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലാണ്.

രോഗിയുടെ അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവരുമായാണ് സമ്പർക്കം ഉണ്ടായിട്ടുള്ളത്. യു. എ. ഇയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സ തേടിയിരുന്നു. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ചിക്കൻ പോക്‌സിന് സമാനമായ ലക്ഷണങ്ങൾ വാനര വസൂരിയ്ക്കുമുണ്ട്.