കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തി. ഓൺലൈനിലാണ് മന്ത്രിയും ടി. സിദ്ദിഖ് എം.എൽ.എയും യോഗത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം ഷാജു എന്‍.ഐ., ഡെപ്യൂട്ടി കളക്ടർമാരായ വി. അബൂബക്കർ, കെ. അജീഷ്, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചവർക്ക് പ്രത്യേക കരുതൽ, തകരായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൽ, റോഡ് കണക്റ്റിവിറ്റി തടസ്സങ്ങൾ നീക്കൽ, അപകടരമായ മരങ്ങൾ മുറിച്ചു മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കാലവര്‍ഷം- ജില്ലയുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍

ജില്ലയില്‍ ഇന്നും നാളെയും (ശനി, ഞായര്‍) മഞ്ഞ അലര്‍ട്ടാണ്. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856 ഉം വൈത്തിരിയിൽ 990 ഉം ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടർനാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും മഴ ലഭിച്ചത്.

കാരാപ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 758.6 മീറ്ററും ബാണാസുരയിലേത് 770.15 മീറ്ററുമാണ്. കാരാപ്പുഴയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ബാണാസുരയുടെ അപ്പര്‍ റൂള്‍ ലെവല്‍ 773.5 ആയതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല.
കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ 2282.23 അടി ജലനിരപ്പായിട്ടുണ്ട്. 2282.234 അടിയാണ്. ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍

നിലവില്‍ 16 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. 218 കുടുംബങ്ങളിലെ 890 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വൈത്തിരി താലൂക്കില്‍ 10 ക്യാമ്പുകളിലായി 130 കുടുംബങ്ങളെയും (514 പേര്‍), മാനന്തവാടി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 74 കുടുംബങ്ങളെയും (322 പേര്‍) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 14 കുടുംബങ്ങളെയും (54 പേര്‍) മാറ്റിത്താമസിപ്പിച്ചു. 118 കുടുംബങ്ങള്‍ ബന്ധുവീടുകളിലും മാറി താമസിക്കുന്നുണ്ട്

നാശനഷ്ടങ്ങളുടെ വിവരങ്ങള്‍
തകര്‍ന്നത് 112 വീടുകള്‍
190 ഹെക്ടര്‍ കൃഷി നാശം

കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകൾ, 3 ട്രാൻസ്ഫോർമറുകൾ, 30 കിലോമീറ്റർ ലൈൻ എന്നിവക്ക് നാശം സംഭവിച്ചു.

സ്വീകരിച്ച നടപടികള്‍

ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റുമുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വെള്ളപൊക്ക-ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു വരുന്നു.

അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍/ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കി. 31.08.2022 വരെയുള്ള കാലയളവില്‍ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടകളുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) രൂപീകരിച്ചിട്ടുണ്ട്. ഐ.എ.ജി അംഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പു.
ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്ത പ്രതികണ ടീമുകള്‍ പുന:സംഘടിപ്പിചിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തില്‍ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്.

പുഴകളില്‍ നിന്നും എക്കലുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി 93% പൂര്‍ത്തീകരിച്ചു. ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തുടര്‍ച്ചയായി അവലോകനയോഗങ്ങള്‍ വിളിച്ച്‌ചേര്‍ത്ത് ജില്ലാദുരന്ത നിവാരണ അതോറിറ്റി യഥാസമയങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്.) യുടെ 19 അംഗങ്ങള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുള്ളതായി ജില്ലാ സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു.