അർഹരായ വിദ്യാർഥികൾക്ക് ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധപുലർത്തണമെന്നു ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസ് പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷനംഗം.

ന്യൂനപക്ഷ സ്‌കോളർഷിപ് ലഭിച്ച വിദ്യാർഥിനിക്ക് ഇ-ഗ്രാന്റ്‌സ് ലഭിക്കാതിരുന്ന സാഹചര്യത്തിൽ കമ്മീഷനു മുമ്പിലെത്തിയ പരാതി പരിഗണിക്കവെയായിരുന്നു കമ്മീഷന്റെ നിർദേശം. ന്യൂനപക്ഷ സ്‌കോളർഷിപ്പും ഇ -ഗ്രാന്റ്‌സും സംബന്ധിച്ചു പൊതുജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അർഹരായ കുട്ടികൾക്ക് സ്‌കോളർഷിപ്പും ഇ-ഗ്രാന്റും ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണ്. കൃത്യ സമയത്ത് അപേക്ഷ ഏജൻസികൾക്കും വകുപ്പുകൾക്കും നൽകുന്നതിലെ അപാകത മൂലമാണ് അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

അദാലത്തിൽ പരിഗണിച്ച ഏഴു പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. നാലെണ്ണം റിപ്പോർട്ട് ചെയ്തു. പുതിയതായി രണ്ടു പരാതി ലഭിച്ചു.