സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കാൻ തീരുമാനമായി. കോർപ്പറേഷനിലെ വിവിധ ട്രേഡ് യൂണിയനുകളുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതിയോടെ തീരുമാനം ഉത്തരവായി ഉടൻ പുറത്തിറങ്ങും.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ജൂലൈ മുതൽ ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് ഉത്തരവായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതിനു സമാനമായി ശമ്പളപരിഷ്‌ക്കരണം നടക്കുന്ന രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ ഓഡിറ്റ് സംബന്ധിച്ചുള്ള ചില സാങ്കേതിക കാരണങ്ങളാൽ സപ്ലൈകോയിലെ ശമ്പളപരിഷ്‌ക്കരണം നീണ്ടുപോവുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തിലാണ് കോർപ്പറേഷനിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം ഭക്ഷ്യവകുപ്പുമന്ത്രി യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു തീരുമാനമെടുത്തത്.

സപ്ലൈകോയിലെ വിവിധ വിഭാഗം തസ്തികകൾക്ക് 1,100 മുതൽ 10,000 വരെ രൂപയുടെ ആനുകൂല്യമാണ് പ്രതിമാസം ഇതുവഴി ലഭിക്കുക. ഒരു പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരനെ 1,100 രൂപയും അസിസ്റ്റന്റ് സെയിൽസ്മാന് 2,500 രൂപയും ഡ്രൈവർക്ക് 3,000 രൂപയും ലഭിക്കും. സീനിയർ അസിസ്റ്റന്റിന് 5,500 രൂപയും ജൂനിയർ മാനേജർക്ക് 6,000 രൂപയും മാനേജർക്ക് 9,000 രൂപയുമാണ് ഇടക്കാലാശ്വാസം ലഭിക്കും. പിന്നീട് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുമ്പോൾ കുടിശ്ശികയിൽ നൽകിയ തുക കിഴിവ് ചെയ്യും.