പ്രകൃതിക്കു മുറിവേൽപ്പിക്കാത്ത തരത്തിലുള്ള നിർമാണ രീതികളിലേക്കു കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിർമാണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സുവർണ ജൂബിലി മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിർമാണ മേഖലയിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാനും പുതിയ ഭവന നയം ആവിഷ്‌കരിക്കാനും ഭവന നിർമാണ ബോർഡിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭവന നിർമാണ ബോർഡിന്റെ ആസ്ഥാന ഓഫിസിനു സമീപമുള്ള 7.33 സെന്റ് സ്ഥലത്ത്  358.32 ച മി വിസ്തീർണത്തിൽ നാലു നില കെട്ടിടമാണു നിർമിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യവും ശുചിമുറികളും ഒരുക്കും. ഒന്നാം നിലയിൽ കടമുറിയും രണ്ട്, മൂന്നു നിലകളിലായി നാല് അതിഥി മുറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡിന്റെ തനതു ഫണ്ടിൽനിന്നു മൂന്നു കോടി ചെലവഴിച്ചാണു സുവർണ ജൂബിലി മന്ദിരം നിർമിക്കുന്നത്.
പരിപാടിയിൽ ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പി. സുനീർ അധ്യക്ഷനായി. കൗൺസിലർ സി. ഹരികുമാർ ഹൗസിംഗ് കമ്മിഷണർ എൻ. ദേവീദാസ്, ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.