ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും യാഥാർഥ്യമായി.     ആരോഗ്യ വകുപ്പിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇ ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങളിലൂടെ സാക്ഷാത്ക്കരിച്ചത്. ഈ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് 86.39 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡയറക്ടറേറ്റിൽ ഐടി സെൽ രൂപീകരിക്കുകയും ഐടി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ടീമിനെ സജ്ജമാക്കുകയും ചെയ്തു. ഒട്ടേറെ തടസങ്ങൾ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് ഇ ഓഫീസും പഞ്ചിംഗ് സംവിധാനവും സജ്ജമാക്കിയതെന്ന് സംവിധാനം ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.
ഏറ്റവുമധികം ജീവനക്കാർ ജോലിചെയ്യുന്ന ഡയറക്ടറേറ്റുകളിലൊന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഓഫീസാണിത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഓൺലൈനിലേക്ക് ചുവടുമാറുമ്പോൾ ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമാകും. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ ഓഫീസ് സജ്ജമാക്കി വരുന്നു. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ ഓഫീസ് സംവിധാനത്തിൽ കൊണ്ടുവരും.
ജൂലൈ ആദ്യം മുതൽ ട്രയൽ റൺ നടത്തിയാണ് ഡയറക്ടറേറ്റിൽ ഇ ഓഫീസ് യാഥാർത്ഥ്യമാക്കിയത്. 1300 ഓളം ഫയലുകൾ സ്‌കാൻ ചെയ്ത് ഇ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നാലു പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ രജിസ്ട്രേഷൻ ഒരാഴ്ചയായി നടന്നു വരുന്നു. ബയോമെട്രിക് പഞ്ചിംഗിലെ കാലതാമസം ഒഴിവാക്കാൻ കെൽട്രോൺ മുഖേന ചിപ്പ് ഐഡി കാർഡ് നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ.ജെ. റീന, ഡോ. കെ.എസ്. ഷിനു, ഡോ. സി.കെ. ജഗദീശൻ, ഡോ. ബിപിൻ ഗോപാൽ, ഐ.ടി. നോഡൽ ഓഫീസർ ഡോ. എം.ജെ. അജൻ എന്നിവർ സംസാരിച്ചു.