വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍ പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരയുന്നത്.

ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.