വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലനെ കണ്ടെത്താനായില്ല. റെസ്ക്യൂ സംഘം തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് നാലു ദിവസമായി തെരച്ചില്‍ നടത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി അധികൃതരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ. എസ് അറിയിച്ചു.
ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് വെള്ളിയാഴ്ച കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.