വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ പാലക്കാട് ജില്ലയിലെ അക്കാദമിക സമ്പത്ത് മുഴുവനായും ഉപയോഗപ്പെടുത്താന്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി. അക്കാദമിക രംഗത്ത് സംഭാവന ചെയ്യാനുള്ള കഴിവും അനുഭവസമ്പത്തുമുള്ള ഒട്ടേറെ വ്യക്തികളും സംവിധാനങ്ങളും സ്ഥാപനങ്ങളുമുള്ള ജില്ലയാണ് പാലക്കാട്. ഗോത്രമേഖലകളിലേക്കും ഭാഷാന്യൂനപക്ഷ മേഖലകളിലേക്കും കൂടി ഈ അനുഭവസമ്പത്ത് കൂടുതല്‍ ഉപയോഗപ്പെടുത്താനായാലേ ജില്ലയുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പുവരുത്താനാവൂ. ഇതിനായി വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു കൊണ്ടുവരണം. വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എന്തു പ്രവര്‍ത്തനവും കുട്ടികളിലെത്തുന്നുണ്ട് എന്നുറപ്പാക്കാനും ധാരണയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് കഴിഞ്ഞ അക്കാദമിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി. ഈ വര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഡയറ്റ് ജേണലിന്റ ഒന്‍പതാം ലക്കം എഡ്യു റിഫ്‌ളക്ഷന്‍സ്, ഡയറ്റ് ഡോക്യുമെന്റേഷന്‍ സര്‍ഗ, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല രചനാ സമാഹാരം മിനുക്കം എന്നിവയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. മനോജ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ എം.ടി. ശശി, സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓഡിനേറ്റര്‍ സി. സുരേഷ് കുമാര്‍, വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റര്‍ ടി. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ-ഓഡിനേറ്റര്‍ അജിത വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് വിജയശ്രീ പദ്ധതി ജില്ലാ കോ-ഓഡിനേറ്റള്‍ വേണു പുഞ്ചപ്പാടം, വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുത്തു.