കോട്ടയം: പാലാ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്ലറ്റുകൾ തുറന്നുകൊടുത്തു.
ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് ടോയ്ലറ്റുകൾ സ്ഥാപിച്ചത്. പാലാ ടൗൺ ബസ് സ്റ്റാൻ്റിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പദ്ധതി വിശദീകരിച്ചു .
12 ലക്ഷം രൂപ മുടക്കി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീൽ നിർമ്മിത മോഡുലാർടോയ്ലറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. ഓരോ റൂമിനും 1000 ലിറ്റർ വാട്ടർ ടാങ്കും പ്രത്യേകം സെപ്റ്റിക് ടാങ്കും വാഷ് ബേസിനും സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭ ജീവനക്കാർ ടോയ്ലറ്റിന്റെ പരിപാലന ചുമതല നിർവ്വഹിക്കും. വാർഡ് കൗൺസിലർ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു.വി. തുരുത്തൻ, നീനാ ചെറുവള്ളി, തോമസ് പീറ്റർ കൗൺസിലർ ലീനാ സണ്ണി, കംഫർട്ട് കമ്പനി എം ഡി ഗോപകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു