**ഓണം കൈത്തറി മേള 2022 കിഴക്കേകോട്ട നായനാര്‍ പാര്‍ക്കില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കൈത്തറിയുടെ കമ്പോളം വിപുലപ്പെടുത്താന്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കൈത്തറിയുടെ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടയുള്ളവ ശക്തിപ്പെടുത്തുന്നത് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ ആരംഭിച്ച കൈത്തറി ഓണം മേള 2022 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂള്‍ യൂണിഫോം തുണിയുടെ നിര്‍മ്മാണം കൈത്തറി വഴിയാക്കിയത്. ഇതാണ് ഇപ്പോള്‍ കൈത്തറിയെ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇത് മാത്രം കൊണ്ട് നിലനില്‍ക്കാനാവില്ല. കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യൂണിഫോം തുണി നിര്‍മ്മാണക്കൂലിയായി തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇതുവരെ 23 കോടി രൂപ നല്‍കി. കയര്‍-കശുവണ്ടി-കൈത്തറി ഉത്പന്നങ്ങളുടെ കോമ്പോ തയ്യാറാക്കി വില്‍പനയ്ക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കൈത്തറി പ്രോത്സാഹനത്തിന് പരമാവധി സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈത്തറിയുടെ പുതിയ ഉത്പന്നമായ, കുട്ടികള്‍ക്കുള്ള ജൂനിയര്‍ കമാന്‍ഡോ ഷര്‍ട്ട് മന്ത്രി പി. രാജീവില്‍ നിന്ന് പത്മശ്രീ ഗോപിനാഥന്‍ ഏറ്റുവാങ്ങി.

നായനാര്‍ പാര്‍ക്കില്‍ ഇന്നലെ  (ആഗസ്റ്റ് 25) ആരംഭിച്ച മേള സെപ്റ്റംബര്‍ 7 ന് സമാപിക്കും. ബാലരാമപുരം കൈത്തറി ഉത്പന്നങ്ങള്‍, പരമ്പരാഗത കുത്താമ്പുള്ളി സാരികള്‍, ഹാന്റക്സ്, ഹാന്‍വീവ് തുണിത്തരങ്ങള്‍, എന്നിവ 20% സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് പരമ്പരാഗത തറിയും ചര്‍ക്കയും  മറ്റു നെയ്ത്തു പകരണങ്ങളും നേരിട്ട് കാണാനുള്ള അവസരവുമുണ്ട്. മേളയ്ക്കെത്തി സെല്‍ഫിയെടുത്ത് അയക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക റിബേറ്റും ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 17 സംഘങ്ങളും തൃശ്ശൂരില്‍ നിന്നുള്ള കൈത്തറി സംഘങ്ങളും മേളയുടെ ഭാഗമാണ്. ഉദ്ഘാടന ചടങ്ങില്‍ കൈത്തറി ഡയറക്ടര്‍ അനില്‍കുമാര്‍ കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിത് എസ്, വിവിധ കൈത്തറി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.