മുസിരിസിന്റെ കായലോളങ്ങള്‍ ഭരിക്കാൻ ഇനി ചേരമാൻ പെരുമാളും. കോട്ടപ്പുറം വാട്ടർഫ്രണ്ടിൽ നടന്ന ലോഞ്ചിംഗ് ചടങ്ങ് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ജലാശയ ടൂറിസം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് ചേരമാൻ പെരുമാൾ ബോട്ട് നീറ്റിലിറക്കുന്നത് .കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ നിർമ്മിച്ച നാല് ബോട്ടുകളിൽ മൂന്നാമത്തെ ബോട്ടാണ് ചേരമാൻ പെരുമാൾ. എം എച് പി ഹിപ്പാലസ്സ്, എം എച് പി ഹെർമപോലാണ് മറ്റു രണ്ടു ബോട്ടുകൾ. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 24 സീറ്റിന്റെ ബോട്ടാണ് ചേരമാൻ പെരുമാൾ. നാല് ബോട്ടുകൾക്കായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്.

പുതിയ ജലാശയ ടൂര്‍ പാക്കേജുകള്‍, ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ അനന്തസാധ്യതകള്‍ എന്നിവ കണ്ടെത്തുന്നതിനും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി.

കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ഡോ. മനോജ്‌കുമാർ കെ എന്നിവർ സംസാരിച്ചു. സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി അധ്യക്ഷരായ എൽസി പോൾ, കെ എസ് കൈസാബ്, ഷീല പണിക്കശേരി, കൗൺസിലർമാരായ ടി എസ് സജീവന്‍, ഫ്രാൻസിസ് ബേക്കൻ, വി എം ജോണി, കെ എസ് ശിവരാമന്‍, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ബോട്ടിംഗ് ഇൻചാർജ് സജന വസന്തരാജ്, നിമ്മി കെ ബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.