സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചും അമിത വേഗതയിലും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് ദിവസങ്ങളിലായി 20 വാഹനങ്ങളാണ് പരിശോധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങളുടെ യാത്രകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9188961009 (ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ കണ്‍ട്രോള്‍ റൂം) ല്‍ വിളിച്ച് അറിയിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതല്ലാത്ത വാഹനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വാഹനത്തില്‍ സാധുതയുള്ള ആര്‍.സി. ഫിറ്റനസ്, ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. പരിവാഹന്‍ ആപ്പില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

ഡ്രൈവര്‍ക്ക് സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

വാഹനത്തില്‍ സീറ്റിങ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ കുട്ടികളെ ഇരുത്താന്‍ പാടുള്ളൂ.

12 വയസ് വരെ ഒരു സീറ്റില്‍ രണ്ട് പേരെ അനുവദിക്കുന്നതാണ്.

ഡ്രൈവിങ് സീറ്റില്‍ കുട്ടികളെ ഇരുത്തരുത്.

വാഹനത്തില്‍ കുട്ടികളുടെ പേരും രക്ഷിതാവിന്റെ ഫോണ്‍ നമ്പറും ഇറങ്ങുന്ന സ്ഥലവും സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കണം.

വാഹനത്തില്‍ സൗണ്ട് സിസ്റ്റം, ടി.വി. തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കരുത്

ഡ്രൈവര്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കരുത്.

യാത്രാ മധ്യേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.

വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ നിന്ന് ഇറക്കി വിടുമ്പോള്‍ റോഡ് സുരക്ഷിതമായി മുറിച്ച് കടക്കാന്‍ ഡ്രൈവര്‍ അവരെ സഹായിക്കണം.

സ്‌കൂള്‍ അധികൃതര്‍ വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ സൂക്ഷിക്കണം.

ഒരു കാരണവശാലും വാഹനം റോഡിന്റെ വലതുവശത്ത് നിര്‍ത്തി കുട്ടികളെ ഇറക്കരുത്.

വാഹനത്തില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ചൈല്‍ഡ് ലൈന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവയുടെ നമ്പര്‍ സൂക്ഷിക്കണം.