ഓണത്തിനോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള വിതരണം പൂര്‍ത്തിയായിട്ടുണ്ട്. 10,20,217 കിറ്റുകളാണ് ജില്ലയില്‍ ആകെ വിതരണം ചെയ്യുന്നത്. ഏറനാട് താലൂക്കില്‍ 16, നിലമ്പൂര്‍ 22, പെരിന്തല്‍മണ്ണ 18, കൊണ്ടോട്ടി 12, തിരൂരങ്ങാടി 16, തിരൂര്‍ 26, പൊന്നാനി 12 എന്നിങ്ങനെ 122 കേന്ദ്രങ്ങളിലാണ് കിറ്റ് പാക്ക് ചെയ്യുന്നത്. ഓഗസ്റ്റ് 31 വരെ നീല കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. സെപ്തംബര്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ള തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും.

തുണി സഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്‌പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം എന്നിവയാണ് കിറ്റിലുള്ള സാധനങ്ങള്‍.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്: പരിശോധന കര്‍ശനമാക്കും

ഓണ വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ എല്‍ മിനി അറിയിച്ചു. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലാവും പരിശോധന നടത്തുക. സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയാവും പരിശോധന.